മലപ്പുറം : കേരളത്തില്‍ നിന്നുള്ള താരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിച്ച് സ്വര്‍ണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷന്‍ 2031 ന്റെ ഭാഗമായി കായിക വകുപ്പ് ആവിഷ്കരിച്ചുവരുന്നതെന്ന് കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്. കൂടുതല്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ മലയാളികളായ കായികതാരങ്ങളെ പങ്കെടുപ്പിക്കും. കേരളം വിഷന്‍- 2031 ന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ഒരു സ്പോര്‍സ് ഇക്കോണമി വികസിപ്പിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കായിക വകുപ്പില്‍ ആസൂത്രണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചുകഴിഞ്ഞു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കും. പ്രൈമറി സ്കൂള്‍ തലത്തില്‍ തന്നെ കായികതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കും. രാജ്യത്ത് ആദ്യമായി ഒരു കായിക നയം രൂപീകരിച്ചത് കേരളമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ജില്ലാ കലക്ടര്‍ വി.ആര് വിനോദ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, എ.ഡി.എം എന്‍.എം മഹറലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേശ് കുമാര്‍, വൈസ് പ്രസിഡന്റ് എം. നാരായണന്, ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ ശ്യാം പ്രസാദ്, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ കായിക വികസനത്തിന് നിരവധി നിര്‍ദേശങ്ങള്‍ കായികതാരങ്ങളും അസോസിയേഷന് പ്രതിനിധികളും മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
വിഷന്‍ 2031 ന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന കായിക സെമിനാര്‍ നവംബര്‍ മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം 17 March 2026
പ്രാദേശികം
ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ഇന്ന് (ഫെബ്രുവരി 27 വെള്ളി) ചുമതലയേൽക്കും 27 February 2026
ഗുഡ് സ്റ്റോറി
അസം സ്വദേശിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ 28 August 2025