മലപ്പുറം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ നാളെ (ബുധൻ) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജില്ലയിലെ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾ 24 മണിക്കൂർ സമയത്തേക്ക് നിർത്തിവെക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു. മഴയില്ലാത്ത സാഹചര്യത്തിൽ മാത്രമേ ഇനി ക്വാറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ. ജില്ലയിലെ ആരോഗ്യ സംവിധാനം 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കണമെന്നും മലയോര മേഖലയിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കാൻ പൊലീസ് ജാഗ്രത പുലർത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. കെ.എസ്.ഇ ബി., ബി.എസ്.എൻ.എൽ., പി.ഡബ്ല്യു.ഡി.എന്നീ വകുപ്പുകൾ അടിയന്തിര ജോലികൾക്കായി സജ്ജമാകണം. ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ ജില്ലയിലെ ക്രെയിൻ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവയുടെ പുതിയ ലിസ്റ്റ് ഉണ്ടാക്കി ലഭ്യത ഉറപ്പു വരുത്തണം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും റിലീഫ് ക്യാംപുകൾ തുടങ്ങാൻ തഹസിൽദാർമാരും ജാഗ്രത പുലർത്തണം. ടൂറിസം, വനം വകുപ്പുകൾ പ്രളയ-ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾ നിയന്ത്രിക്കണം.
ജില്ലാ ഉദ്യോഗസ്ഥൻമാർ സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
പ്രാദേശികം
പുതിയ കാലഘട്ടത്തിലെ കുട്ടികളും രക്ഷിതാക്കളും': സംവാദം സംഘടിപ്പിച്ചു 17 November 2025
പ്രാദേശികം
ഓണകിറ്റ് വിതരണം ചെയ്തു 03 September 2025
പ്രാദേശികം
അമീബിക് മസ്തിഷ്ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 16 September 2025