കൊണ്ടോട്ടി ഗവ: കോളേജിലെ 9.05 കോടി രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി : സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അടിസ്ഥാനപരവും വിദ്യാഭ്യാസപരവുമായ വികസന പ്രവര്‍ത്തനങ്ങക്ക് തടയിടാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ഇവ സര്‍ക്കാറിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. കൊണ്ടോട്ടി ഗവ. കോളേജില്‍ 4.05 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ രണ്ട് നിലകളുടെ ഉദ്ഘാടനവും അഞ്ച് കോടി ചെലവില്‍ പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷനായി.
കേരളത്തിലെ സര്‍വ്വകലാശാലകള്‍ ദേശീയ റാങ്കിങില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. എന്‍.ഐ.ആര്.എഫ് റാങ്കിങില്‍ രാജ്യത്തെ ആദ്യ 200 കലാലയങ്ങളില്‍ 42 എണ്ണം കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുണ്ട്. 21 ശതമാനം കലാലയങ്ങള്‍ കേരളത്തിലാണ്.
മതപരമായ സ്പര്‍ധ വളര്‍ത്തുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിഭാഗീയമാക്കുന്നതുമായ നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് ചാന്‍സിലറുടെ ഭാഗത്തുനിന്നും ആരോഗ്യപരമല്ലാത്ത സമീപനങ്ങള്‍ സര്‍വ്വകലാശാലകള്‍ക്ക് നേരെ ഉണ്ടാവുന്നത്. ഇവ നമ്മുടെ നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നതിനും ജനാധിപത്യപരമായ അന്തരീക്ഷം കലാശാലകളില്‍ നിന്ന് അകറ്റുന്നതിനും കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ അധ്യാപക സമൂഹം ശ്രമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ അക്കാദമിക രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തി അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അധ്യാപക പരിശീലനത്തിനായി ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എക്സലന്‍സ് ആന്‍ഡ് ടീച്ചിങ് ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ഥികളെ കാലത്തിനനുസൃതമായ വൈജ്ഞാനിക അന്വേഷങ്ങളിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്നും ഇതിനായി ഒരു ദ്വിമുഖ സമീപനമാണ് അക്കാദമിക രംഗത്ത് നടപ്പിലാക്കുന്നത്. പഠനോടൊപ്പം തന്നെ നാടിനു വേണ്ടിയും പുത്തന്‍ അറിവുകള്‍ നല്കാന് ഗവേഷണം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നത്. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് അഭിരുചികള്‍ക്ക് അനുസൃതമായി വളരാന്‍ പ്രാരംഭഘട്ടത്തില്‍ പരിശീലനങ്ങള്‍ നല്‍കണമെന്നും നൂതന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മുതല്‍ 25 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണു പ്രഥമ പരിഗണന നല്‍കുന്നത്. മേഖലയുടെ വികസനത്തിനായി 6000 കോടി രൂപയാണ് വിനിയോഗിച്ചത്. ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ഗുണമേന്മ വര്‍ധനയ്ക്കും പ്രാധാന്യം നല്കി. ഇതിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസത്തിനെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുന്നതിന്റെ നടപടിയായി ഭൗതിക പശ്ചാത്തല വിപുലീകരണം, ഉള്ളടക്കത്തിന്റെ ഗുണമേന്മ വര്‍ധനയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടര ഏക്കര്‍ സ്ഥലം പുതുതായി വാങ്ങുന്നതിന് 3.12 കോടി രൂപയും, പഴയ കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം അടക്കം മറ്റു ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ഒന്നരക്കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും ടി.വി. ഇബ്രാഹിം എംഎല്‍എ അറിയിച്ചു. കോളേജില്‍ നടന്ന പരിപാടിയില്‍ ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയില്‍ മുംതാസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്ലം മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുല്‍ ഗഫൂര്‍ ഹാജി, നസീമ, ചീക്കോട് ഗ്രാമപഞ്ചായത്ത് അംഗം എം.പി. രജീഷ്, കെ.എം. ബിന്ദു, യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.ആബിദ ഫാറൂഖി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്ലത്തീഫ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന് മുക്കുളത്ത്, പിടിഎ വൈസ് പ്രസിഡന്റ് മജീദ് നൂറേങ്ങല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
27 August 2025
പ്രാദേശികം
വി എസ്സിനെ അനുസ്മരിച്ച് വള്ളിക്കുന്ന് 23 July 2025
പ്രാദേശികം
സ: വി.എസ്.നെ അനുസ്മരിച്ചു. 11 August 2025
പ്രാദേശികം
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരം: മന്ത്രി വി. അബ്ദുറഹിമാന് 23 September 2025
പ്രാദേശികം
വ്യാവസായിക മുന്നേറ്റത്തിനായി എമേർജിംഗ് മലപ്പുറം 11 September 2025
ഗുഡ് സ്റ്റോറി
സ്വാശ്രയയുടെ കൈത്താങ്ങില്‍ തളരാതെ മുന്നോട്ട് 21 July 2025