ആദ്യഘട്ടത്തിൽ 5.32 കോടിയുടെ നിർമ്മാണം
പുത്തനത്താണി : സാമൂഹ്യനീതി വകുപ്പിന് കീഴിൽ ജില്ലയിൽ ഒരുങ്ങുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ (ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജ്) ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് നടന്ന ചടങ്ങിൽ സാമൂഹ്യനീതി-ഫിഷറീസ്-ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക ഉൾച്ചേരലും ലക്ഷ്യമിട്ട് ആകെ 65 കോടിയിലധികം രൂപ ചെലവിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണമാണ് 5.32 കോടി രൂപ ചെലവിൽ ആരംഭിച്ചത്. ഒന്നര വർഷത്തിനകം ആദ്യഘട്ടം പൂർത്തിയാക്കും. പുത്തനത്താണി ചുങ്കത്ത് ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ അഞ്ച് ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഒന്നാംഘട്ടത്തിൽ അത്യാധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓഫീസ്, കോൺഫറൻസ് ഹാൾ, തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം (വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ), ഡേ കെയർ സെന്റർ, ഹോർട്ടികൾച്ചർ പാർക്ക്, റോഡുകൾ, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബാക്കി ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനായി നബാർഡ് ഉൾപ്പെടെയുള്ള ധനസഹായ സാധ്യതകളും സർക്കാർ പ്രയോജനപ്പെടുത്തും.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി, ജില്ലാ കളക്ടർ വിനയ് ഗോയൽ, ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ കെ. ദിലീപ് കൈനിക്കര എന്നിവർ മുഖ്യാതിഥികളായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. വി. ആസാദ് അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ആസാദ്, വൈസ് പ്രസിഡന്റ് സാജിത പുന്നക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, വസീമ വേളേരി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. പി. വഹീദ, വി. കെ. അഷ്റഫ്, വാർഡ് മെമ്പർ കെ. പി. മറിയാമു, ഭിന്നശേഷി ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ ടി. എം. താലീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക സർക്കാരിന്റെ മുഖ്യലക്ഷ്യം: മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ
ഭിന്നശേഷിക്കാരായ കുട്ടികളെ ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികപരമായും ശാക്തീകരിച്ച് സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ. ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് സാമൂഹ്യനീതി വകുപ്പിന് കീഴിൽ നിർമ്മിക്കുന്ന മാതൃകാ 'ഭിന്നശേഷി പുനരധിവാസ ഗ്രാമ'ത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പല ജനക്ഷേമ പദ്ധതികളിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളം, ഭിന്നശേഷി പുനരധിവാസ രംഗത്തും ചരിത്രം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ കാലശേഷം ഈ കുട്ടികളുടെ ഭാവി എന്താകുമെന്നത് ഓരോ ഭിന്നശേഷി രക്ഷിതാവിന്റെയും ഉള്ളുലയ്ക്കുന്ന വലിയ ആശങ്കയാണ്. ആ ഭയത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തന്നെ വെല്ലുവിളികൾ കണ്ടെത്തുന്ന 'ഏർലി ഇന്റർവെൻഷൻ' മുതൽ സർജിക്കൽ കറക്ഷൻ, വിദഗ്ധ തെറാപ്പികൾ, തുടർവിദ്യാഭ്യാസം, തൊഴിൽ പരിശീലനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കി ഭിന്നശേഷിക്കാരെ സ്വയം പര്യാപ്ത ജീവിതത്തിലേക്ക് നയിക്കും. ഇതിനൊപ്പം, കുട്ടികളെയും കൂട്ടി ഡേ കെയർ സെന്ററുകളിൽ എത്തുന്ന രക്ഷിതാക്കൾക്ക് കൂടി തൊഴിൽ നൈപുണ്യ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ തന്നെ ആദ്യത്തെ മോഡൽ ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജാണ് മലപ്പുറം ജില്ലയിലെ ചുങ്കത്ത് ഉയരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണന നൽകിയാണ് സർക്കാർ മലപ്പുറത്തെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തത്. ഈ പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും സമാന മാതൃകയിൽ ഡിസബിലിറ്റി വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഡി.പി.ആർ പൂർത്തിയായിട്ടുണ്ട്. തുടർന്ന് മറ്റ് രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രാദേശികം
നിലമ്പൂരിൽ അമ്മായിമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി 16 March 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില് 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി 24 March 2026
പ്രാദേശികം
ബഡ്സ് ഒളിമ്പിയ-2025 : വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി 28 October 2025
പ്രാദേശികം
വനത്തിനുള്ളിലെ മാധ്യമപ്രവർത്തനം- ശില്പശാല സംഘടിപ്പിച്ചു 31 July 2025
പ്രാദേശികം
അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതി: റവന്യൂ മന്ത്രി കെ രാജൻ 19 August 2025