മലപ്പുറം : 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, രാജ്യത്തിനായി ജീവന് ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളുടെയും ദേശസ്നേഹികളുടെയും ത്യാഗങ്ങള്‍ ഓര്മിക്കാനുള്ള അവസരം കൂടിയാണെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും അധ്യാപകരും എഴുത്തുകാരും മതപണ്ഡിതരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഒത്തുചേര്‍ന്ന് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15 എന്നത് കലണ്ടറിലെ ഒരു തീയതി മാത്രമല്ല, നിരവധി തലമുറകളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഓര്‍മപ്പെടുത്തലാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് 'വൈവിധ്യങ്ങളിലെ ഏകത്വം' ആണെന്ന് മന്ത്രി പറഞ്ഞു. വിവിധ മതങ്ങളും ജാതികളും ഭാഷകളും നിലനില്‍ക്കുമ്പോഴും 'ഇന്ത്യക്കാരന്' എന്ന ഒരൊറ്റ വികാരത്തില്‍ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നത് ലോകത്തിന് മാതൃകയാണ്. വിദേശഭരണത്തിനെതിരായ പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താന്‍ വര്‍ഗീയതയ്ക്കും വിഭജന മനോഭാവത്തിനുമെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം. മനുഷ്യരെ തമ്മിലകറ്റുന്ന പ്രവണതകള്‍ക്കെതിരെ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തരം പരിമിതമായ അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള ആദ്യകാല ഭരണാധികാരികള്‍ വഹിച്ച പങ്കും മന്ത്രി അനുസ്മരിച്ചു. മലപ്പുറത്തിന്റെ സ്വാതന്ത്ര്യസമര പൈതൃകത്തിനും മതേതര പാരമ്പര്യത്തിനും ശക്തിപകര്‍ന്ന പാണക്കാട് പൂക്കോയ തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോന് തുടങ്ങിയ മഹാന്മാരുടെ സ്മരണകളും മന്ത്രി ആദരിച്ചു.
ഭാവിതലമുറയുടെ സുരക്ഷയും സ്വപ്നങ്ങളും സംരക്ഷിക്കുന്നതിന് ലഹരിക്കെതിരായ സാമൂഹിക പോരാട്ടം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ലഹരി വ്യാപനത്തിനെതിരായ 'ഓപ്പറേഷന് തൂഫാന്' ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കണം. ഓപ്പറേഷന് തൂഫാന് ആരംഭിച്ചതിന് ശേഷം 6500 കേസുകളും 7500 അറസ്റ്റും നടന്നിട്ടുണ്ട്. തൂഫാന് വെറുമൊരു പൊലീസ് നടപടിയല്ലെന്നും യുവതലമുറയ്ക്കായുള്ള പോരാട്ടമാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കര്‍മപദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. നാടിന്റെ വികസനവും ജനങ്ങളുടെ ഐക്യവും ഉറപ്പാക്കി കൂടുതല്‍ നീതിയുള്ളതും സമാധാനപരവും പുരോഗമനപരവുമായ ഭാരതം കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി പി.കെ. ബഷീര്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 36 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് ടി.കെ. മുഹമ്മദ് ബഷീര്‍ പരേഡ് കമാന്‍ഡറായി. എം.എസ്.പി.ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ രമേഷ് ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡായി. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തിയ സ്കൂളായി മലപ്പുറം എ.യു.പി.സ്കൂളിനെ തെരഞ്ഞെടുത്തു. യു.പി.വിഭാഗത്തില്‍ എ.യു.പി.എസ്.മലപ്പുറം, എ.എം.യു.പി.എസ്.മുണ്ടുപറമ്പ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹെസ്കൂള് ബോയ്സ് വിഭാഗത്തില്‍ എം.എസ്.പി.എച്ച്.എസ്.എസ്.മലപ്പുറം ഒന്നാം സ്ഥാനവും വിദ്യാനഗര്‍ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.ഹെസ്കൂള് ഗേള്‍സില്‍ സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.ജേതാക്കളായി. ബാന്‍ഡ് ഡിസ്പ്ലേയില്‍ സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം ഒന്നാം സ്ഥാനവും മലപ്പുറം ഇസ്ലാഹിയ ഇ.എം.എച്ച്.എസ്.രണ്ടാം സ്ഥാനവും നേടി.
മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ ചുവടെ കൊടുക്കുന്നു.
സായുധ സേനാ വിഭാഗം: മലബാര്‍ സ്പെഷ്യല്‍ പൊലീസ്, പുരുഷ വിഭാഗം പൊലീസ് പ്ലാറ്റൂണ്‍ (ഡി.എച്ച്.ക്യു).
നിരായുധ സേനാ വിഭാഗം: ഫയര്‍ ആന്റ് റെസ്ക്യു, എക്സൈസ്
സീനിയര്‍ എന്‍.സി.സി വിഭാഗം: ഗവ.കോളെജ് മലപ്പുറം, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി
ജൂനിയര്‍ എന്‍.സി.സി (ബോയ്സ്) വിഭാഗം: ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം, എം.എസ്.പി.എച്ച്.എസ്.എസ്. മലപ്പുറം.
ജൂനിയര്‍ എന്‍.സി.സി (ഗേള്‍സ്) വിഭാഗം: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം
സീനിയര്‍ എസ്.പി.സി.ഗേള്‍സ്: എം.എസ്.പി.എച്ച്.എസ്.എസ്.മലപ്പുറം
എസ്.പി.സി ബോയ്സ്: എം.എസ്.പി. ഇ.എം.എച്ച്.എസ്.മലപ്പുറം, എം.എസ്.പി എച്ച്.എസ്.എസ്.മലപ്പുറം.
എസ്.പി.സി ഗേള്‍സ് (സീനിയര്‍): എം.എസ്.പി.ഇ.എം.എച്ച്.എസ്.മലപ്പുറം, ഐ.ജി.എം.എം.ആര്.സ്കൂള്‍, നിലമ്പൂര്‍
ജൂനിയര്‍ സ്കൗട്ട് (ബോയ്സ്): സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്. മലപ്പുറം, എ.യു.പി.എസ്.മലപ്പുറം
സീനിയര്‍ സ്കൗട്ട് (ബോയ്സ്): എച്ച്.എം.വൈ.എച്ച്.എസ്.എസ്.മഞ്ചേരി, എം.എം.ഇ.ടി.എച്ച്.എസ്.എസ്.മേല്‍മുറി
സീനിയര്‍ ഗൈഡ്സ്: ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം, എം.എം.ഇ.ടി എച്ച്.എസ് മേല്‍മുറി.
ജൂനിയര്‍ ഗൈഡ്സ്: എ.എം.യു.പി.എസ് മുണ്ടുപറമ്പ്, എ.യു.പി.എസ് മലപ്പുറം
ജൂനിയര്‍ റെഡ്ക്രോസ് ബോയ്സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി. ഇ.എം.എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ റെഡ്ക്രോസ് ഗേള്‍സ്: ജി.വി.എച്ച്.എസ്.എസ്.നെല്ലിക്കുത്ത്, സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം.
പരേഡില്‍ ബാന്റ് വാദ്യം നയിച്ച സെന്റ് ജെമ്മാസ് സ്കൂളിന് പ്രത്യേകം പുരസ്കാരം മന്ത്രി സമ്മാനിച്ചു. നിലമ്പൂര്‍ ഐ.ജി.എം.എം.ആര് സ്കൂളും പ്രത്യേക പുരസ്കാരം നേടി.
എം.എല്‍.എ.മാരായ ടി.വി. ഇബ്രാഹിം, അഡ്വ.എം.റഹ്മത്തുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.വി.റിനിഷ, എ.ഡി.എം പി.ഒ.സാദിഖ്, ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
19 August 2025
28 November 2025
പ്രാദേശികം
അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതി: റവന്യൂ മന്ത്രി കെ രാജൻ 19 August 2025
പ്രാദേശികം
കായിക മേഖലയിൽ 4000 കോടിയുടെ വികസനം: മന്ത്രി വി. അബ്ദുറഹിമാൻ 01 September 2025
പ്രാദേശികം
'ഒപ്പം' പദ്ധതി: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു 17 November 2025
കേരളം
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടു 14 May 2026